കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു; യാത്ര അനുവദിക്കില്ല, മാസ്കും സാനിറ്റൈസറും നിർബന്ധം

news image
Sep 13, 2023, 5:39 am GMT+0000 payyolionline.in

കോഴിക്കോട് ∙ കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.

 

കണ്ടെയ്ൻമെന്റ് സോൺ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. ഈ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടർ‌ എ.ഗീത അറിയിച്ചു.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ തുറക്കാവൂ. പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 വരെ. മരുന്നുഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. സർക്കാർ -അർധ സർക്കാർ- പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കരുത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണം. ദേശീയപാത, സംസ്ഥാന പാത വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും നിയന്ത്രണമുള്ള വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദേശങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറും നൽകേണ്ടതാണ്.

കണ്ടെയ്ൻമെന്റ് സോണുകൾ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡുകൾ

മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡുകൾ

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡുകൾ

കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡുകൾ

വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് വാർഡുകൾ

കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡുകൾ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe