കൊയിലാണ്ടി: ഇനി ഏവരുടെയും ഐശ്വര്യവും പുണ്യവുമായ കാളിയാട്ട ദിനങ്ങൾ. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ്കാളിയാട്ട മഹോത്സവത്തിന് ഭക്തജനങ്ങളുടെ അമ്മേ ശരണം വിളികളോടെ കൊടിയേറി. കാലത്ത് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പുണ്യാഹത്തിനു ശേഷമായിരുന്നു കൊടിയേറ്റം.
തുടർന്ന് കാഴ്ചശീവേലിയും ആരംഭിച്ചു. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തിൽ നിന്നും ആദ്യവരവ് ക്ഷേത്രത്തിലെത്തിചേർന്നതോടെ ക്ഷേത്ര പരിസരം ഭക്തിയിലാറാടി.
കുന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തുകുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നു ഭക്തി സാന്ദ്രമായ വരവുകൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.
അടി കോൽ നീളമുള്ള മുളയിൽ ഭക്തൻമാർ നേർച്ച പ്രകാരം സമർപ്പിച്ച 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്. വൈകീട്ട് കാഴ്ചശീവേലി. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേള പ്രമാണത്തിൽ നിരവധി വാദ്യകലാകാരൻമാർ അണിനിരക്കും.
ദീപാരാധനക്ക് ശേഷം സോപാന സംഗീതം. 6.45 മുതൽ കമലിൻ മാക്സ് വെൽ അവതരിപ്പിക്കുന്ന വയലിൻ സോളോ, രാത്രി 7 മണി കൊല്ലം യേശുദാസ് നയിക്കുന്ന ശ്രുതിമധുരം ഗാനമേളയും ഉണ്ടായിരിക്കും.