താമരശ്ശേരി: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴ. കൂടരഞ്ഞിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (45) ആണ് മരിച്ചത്. താമരശ്ശേരി പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുകയായിരുന്ന നാല് പേർക്കും മിന്നലേറ്റു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഇന്ന് വൈകിട്ടോടെയാണ് മലയോര മേഖലകളിൽ അപ്രതീക്ഷിതമായി ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ആരംഭിച്ചത്. പലയിടങ്ങളിലും മിന്നലിൽ വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ഉൾപ്പെടെയുള്ള ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വൈകുന്നേരം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്.
ജില്ലയിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന പ്രവചനമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അധികൃതരും നിർദേശിച്ചു. കാറ്റും മിന്നലും ഉണ്ടാകുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.
