നേപ്പാൾ പ്രളയം: മരണ സംഖ്യ ഉയരുന്നു, 475 പേർക്ക് ജീവൻ നഷ്ടമായി 60 മലയാളികൾ സുരക്ഷിതരാണെന്ന് റിപ്പോർട്ട്

news image
Aug 28, 2026, 10:05 am GMT+0000 payyolionline.in

ദില്ലി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായി. അതേസമയം, 60 മലയാളികൾ സുരക്ഷിതരാണെന്നും അറിയിച്ചു. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരിൽ 60 പേരെ കുറിച്ച് വിവരം ലഭിച്ചു. ഇനി വിവരം ലഭിക്കാനുള്ളത് എട്ടു പേരേക്കുറിച്ചെന്ന് നോർക്ക അറിയിച്ചു. വിവരം ലഭിച്ച 60 മലയാളികളിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണെന്നും നോർക്ക വ്യക്തമാക്കി. ഹെൽപ്പ് ഡെസ്ക്കുകൾ വഴി ആശയവിനിമയം നഷ്ടമായ 82 പേരുടെ വിവരമാണ് ലഭിച്ചിരുന്നത്. ഇനിയും ആശയവിനിമയം സാധ്യമാകാത്ത 8 പേരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി.

ഇന്ത്യ അടക്കം രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് നേപ്പാൾ വ്യക്തമാക്കി. സൈന്യത്തിനുംപൊലീസിനും മറ്റ് ഏജൻസികൾക്കും രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നു. മറ്റു രാജ്യങ്ങളുടെ സംഘങ്ങളുടെ സഹകരണം തൽക്കാലം തേടുന്നില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ അറിയിച്ചു. അതിനിടെ ത്രിശൂൽ മേഖലയിലെ തിരച്ചിൽ നിർത്തിവെച്ചു. വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് താൽക്കാലികമായി നിർത്തിവെച്ചത്. ചൈനീസ് നിയന്ത്രിത ടിബറ്റൻ മേഖലയിലെ തിരച്ചിൽ ചൈനയും നിർത്തിവെച്ചു. ടിബറ്റൻ മേഖലയിൽ അഞ്ച് മരണമെന്ന് ചൈന അറിയിച്ചു.

നേപ്പാൾ മിന്നൽ പ്രളയത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നേപ്പാളിലെയും ചൈനയിലെയും അംബാസഡർമാർ യോഗത്തിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിന്റെ സാഹചര്യം യോഗം വിലയിരുത്തി. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് നിലവിലുള്ള വിവരങ്ങളും യോഗം ചർച്ച ചെയ്തു. ഈ വിഷയത്തിന് ഏറ്റവും ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് എസ് ജയശങ്കർ. നേപ്പാളിലേക്ക് അയക്കേണ്ട ദുരിതാശ്വാസ സാമഗ്രികളെക്കുറിച്ചുള്ള ചർച്ചയും യോഗത്തിലുണ്ടായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe