കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങൽ സ്വദേശി സനൽകുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്റ്റേഷനിൽ എത്തിയത്. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധവും പിടികൂടുകയായിരുന്നു.
ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് സനൽകുമാറും ഭാര്യയും ചാത്തന്നൂരിൽ എത്തിയത്. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിച്ചു. പരാതി നൽകാനായി ഭാര്യ ഓട്ടോറിക്ഷയിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. ഇരുചക്രവാഹനത്തിൽ ഭാര്യയെ പിന്തുടർന്ന് സനൽകുമാറും സ്റ്റേഷനിലെത്തി. അക്രമാസക്തനായ സനൽകുമാറിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പൊലീസ് പരിശോധന നടത്തിയത്. പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. ഒരു കത്തിയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ഒരു ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. എംഡിഎംഎയുമായി സ്റ്റേഷനിൽ വന്ന് കയറി പിടിയിലായ പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
