കൊച്ചി: മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. ആദ്യം പ്രതി സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. അത് തടയാൻ എസ്ഐ ഉൾപ്പെടെയുള്ളവർ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.
ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്ഐ ജാക്സൺ, എഎസ്ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ഫസലിൻറെ വലതു കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ട്. എഎസ്ഐയുടെ കൈമുട്ടിന് ഡിസ്ലൊക്കേഷനും എസ്ഐയുടെ കഴുത്തിന് ചതവും പറ്റിയിട്ടുണ്ട്. പൊലീസുകാർ സ്വകാര്യ ആശുപ്തരിയിൽ ചികിത്സയിലാണ്.
സ്റ്റേഷനുള്ളിൽവച്ച് പൊലീസുകാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
