ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായുള്ള സ്ഥലം തമിഴ്നാട് സർക്കാരിന് തീരുമാനിക്കാമെന്നും അവിടെനിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാം നിർമാണത്തിന് ആവശ്യമായിവരുന്ന മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ (സതേൺ കൗൺസിൽ) യോഗത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, വിഷയം ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലും തങ്ങളുടെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നും, അങ്ങനെ ചെയ്താൽ മാത്രമേ തമിഴ്നാട്ടിലെ കർഷകരുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായി പ്രയോജനപ്പെടുകയുള്ളൂ എന്നും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചൂണ്ടിക്കാട്ടി.
