തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ പൂർണമായും അവതാളത്തിൽ. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോൾ ലേണേഴ്സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്സ് പരീക്ഷയ്ക്കായി മൂന്ന് മുതൽ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസൻസ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപ്പോർട്ട്.
ലേണേഴ്സിനുൾപ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതൽ വലയുന്നത്. യുവാക്കൾ കൂട്ടത്തോടെ മറ്റ് സ്ഥലങ്ങളിലെത്തി ലൈസൻസ് എടുക്കുന്നതായും വിവരമുണ്ട്. പ്രശ്നം രണ്ട് തവണ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിൽ ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയും ഉടലെടുത്തിട്ടുണ്ട്.
പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി പി ജോൺ നേരത്തെ അറിയിച്ചിരുന്നു. നാൽപതിൽ നിന്നും അറുപതിലേക്ക് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ആലോചനയെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡ്രൈവിങ് ടെസ്റ്റിലെ തടസങ്ങൾ നീക്കാൻ പ്രായോഗിക നടപടിയെടുക്കുമെന്നും നടപടിയാകാത്ത ടെസ്റ്റുകൾ സമയബന്ധിതമായി നടത്താൻ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
