ആഭിചാരക്രിയകൾക്കുള്ള കുറുക്കന്റെ രോമവും മാൻകൊമ്പും ഇരുതലമൂരിയും പിടിച്ചെടുത്തു; വനംവകുപ്പ് റെയ്ഡിൽ 9 പേർ അറസ്റ്റിൽ

news image
Aug 23, 2026, 9:42 am GMT+0000 payyolionline.in

കാട്ടാക്കട: മാൻകൊമ്പ്, ഇരുതലമൂരി, കുറുക്കന്റെ രോമം എന്നിവയുമായി ഒൻപത് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വന്യജീവി അവശിഷ്ടങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കേസുകളിലായാണ് സംഘം വനംവകുപ്പ് ഇന്റലിജൻസിന്റെയും ക്രൈം കൺട്രോൾ ബ്യൂറോയുടെയും വലയിലായത്.

നെയ്യാറ്റിൻകര അറക്കുന്നിലെ ജ്യൂസ് കടയിൽ വെച്ച് മാൻകൊമ്പും ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്ന കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിക്കവേയാണ് ആദ്യ സംഘം പിടിയിലാകുന്നത്. അരുവിപ്പുറം സ്വദേശി ജിംഷിൻ (32), എറണാകുളം സ്വദേശികളായ ജയൻ (57), മനോജ് (50), കോട്ടയം സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം സ്വദേശി ഷിജുലാൽ (42) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.

തുടർന്ന് നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിൽ നടത്തിയ രണ്ടാം പരിശോധനയിൽ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച കരുനാഗപ്പള്ളി സ്വദേശി സുദർശനൻ (54), ഊരൂട്ടമ്പലം സ്വദേശി കേശവകുമാർ (51), ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി അൻവർ പി.കെ. (48), മാരായമുട്ടം സ്വദേശി രതീഷ് (50) എന്നിവരും പിടിയിലായി.

പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe