വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി വാട്‌സ്ആപ്പ് ഡി.പി ആക്കിയത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ചിത്രം

news image
Jul 27, 2026, 8:01 am GMT+0000 payyolionline.in

കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലിയുടെ ചിത്രം ഉപയോഗിച്ച് പാലക്കാട് സ്വദേശിയായ അയൂബ് ലക്ഷങ്ങളാണ് തട്ടിയത്. തട്ടിപ്പിന് ഇരയാക്കപ്പെടുന്നവരുടെ വിശ്വസ്തത പിടിച്ചുപറ്റാൻ ഇയാൾ കമ്മിഷണറുടെ ചിത്രം വാട്‌സ്ആപ്പിന്റെ മുഖചിത്രമായി ഉപയോഗിച്ച് വരികയായിരുന്നു. ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയിലാണ് കഴിഞ്ഞദിവസം ഇയാൾ പിടിയിലായത്. പരാതിക്കാരനുമായി രണ്ടുമാസത്തോളം വാട്സ്ആപ്പ് മുഖേന സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. മെയ് മുതൽ ജൂലൈ വരെ ഇവർ സംസാരിച്ചു. തുടർന്ന് സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്ട്സ്ആപ്പ് വഴി അയച്ചുനൽകി. വിസയ്ക്കും മറ്റ് നടപടിക്രമങ്ങൾക്കുമുളള ചെലവുകളുടെ പേരിലും മറ്റുമാണ് പണം പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. 1,22,600രൂപയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പരാതിക്കാരന് നഷ്ടമായത്.

പൊലീസ് കമ്മീഷണറുടെ ചിത്രം വാട്‌സ്ആപ്പ് മുഖചിത്രമായി ഉപയോഗിക്കുകയും യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമാണ് പ്രതി ചെയ്യുന്നത്. ഒറ്റപ്പാലം സ്വദേശിക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ മാധ്യമങ്ങളിലൂടെയും മറ്റും കണ്ട് പരിചയമുള്ളതാണ് സംശയത്തിന് ഇടയാക്കിയത്. ഇതോടെ നേരിട്ട് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ആദ്യം ഒരു തയ്യൽക്കാരനാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ നീക്കം. പണം വാങ്ങുന്ന സമയം ഇയാൾ തട്ടിപ്പിനിരയാക്കിയ വ്യക്തിയുമായി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ സമയം വാട്‌സ്ആപ്പിലെ മുഖചിത്രമായി ഉപയോഗിച്ചിരുന്നത് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടേതായിരുന്നു. ഇത് ആദ്യം തട്ടിപ്പിനിരയായ വ്യക്തിക്ക് മനസിലായില്ല. അയൽവാസിയുമായുള്ള സംസാരത്തിനിടയിൽ അദ്ദേഹത്തെ ചിത്രം കാണിച്ചപ്പോഴാണ് ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് മനസിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി സമാനമായ രീതിയിൽ കൂടുതൽ പേരെ ചതിയിൽപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe