വടകര എം.ഡി.എം.എ. കേസ്: കീർത്തനയ്ക്ക് പിന്നാലെ കാവ്യയെയും പിരിച്ചുവിട്ടു; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

news image
Jul 27, 2026, 7:13 am GMT+0000 payyolionline.in

വടകര: വടകരയിൽ ലഹരിമരുന്ന് കേസിൽ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി താത്കാലിക അധ്യാപികയായ കാവ്യയെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. കേസിലെ മറ്റൊരു പ്രതിയായ മരുതോങ്കര സ്വദേശി കീർത്തനയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായിരുന്നു കീർത്തന. കേസിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആർ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാർക്കെതിരെ കണ്ടെത്തിയത്. കീർത്തനയുടെ അക്കൗണ്ടിൽ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടിൽ നിന്നും കാവ്യയുടെ അക്കൗണ്ടിൽ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് ഓപ്പറേഷൻ തൂഫാനിലൂടെ നിർണായക വിവരം പൊലീസിന് കിട്ടുന്നത്.

അധ്യാപക പിരശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. അധ്യാപികമാർക്ക് പണം അയച്ച് കൊടുത്തവരെയും എംഡിഎ കൈമാറുന്നയാളേയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe