അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതബാധിതര്‍ക്ക് ഓണത്തിന് മുൻപ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും

news image
Jul 27, 2026, 2:44 pm GMT+0000 payyolionline.in

ഇടുക്കി: അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഓണത്തിന് മുൻപായി 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാർ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളുമെന്നും ഇടുക്കിയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. വീടും പുനരധിവാസവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.

​ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറിലെ മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും പുനരധിവാസ നടപടികള്‍ കാര്യമായി മുന്നോട്ട് പോയിരുന്നില്ല. ദുരന്തത്തില്‍ ഒൻപത് വീടുകള്‍ പൂർണമായും തകർന്നതടക്കം ആകെ 26 വീടുകളാണ് ഇവിടെ വാസയോഗ്യമല്ലാതായി തീർന്നത്. ഇതില്‍ ഒൻപത് കുടുംബങ്ങള്‍ക്ക് മാത്രമാണ് നേരത്തെ സ്ഥലം വാങ്ങി വീട് നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചിരുന്നത്.

​ശേഷിക്കുന്ന 17 വീടുകള്‍ക്ക് നിലവിൽ തകർച്ച സംഭവിച്ചിട്ടില്ലെങ്കിലും, മലയിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ അവിടങ്ങളില്‍ ഇനിയും താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അപകടത്തിന് പിന്നാലെ ദുരിതബാധിതരെ താൽക്കാലികമായി വാടകവീടുകളിലേക്ക് മാറ്റിയിരുന്നെങ്കിലും, മാസങ്ങളോളം വാടക നൽകുന്നതിൽ സർക്കാർ ഭാഗത്തുനിന്ന് കാലതാമസം നേരിട്ടതിനെ തുടർന്നാണ് നാട്ടുകാർ ശക്തമായ സമരത്തിലേക്ക് കടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe